<Voice byte>
<Song>
< Transmission Music>
Scene-3
(കാറിന്റെ ശബ്ദം)
സഹീർ: ഇപ്പങ്ങളെന്ത് പറയ്ണ് ചാക്കോച്ചാ, ങും ?
ചാക്കോച്ചൻ: ഗുരുതരമായ അസുഖം വന്നിട്ടും റംഷീദ് ഒട്ടും തളര്ന്നില്ലല്ലോ. മിടുക്കൻ. എനിക്കതിന് കഴിയുന്നില്ലല്ലോ..
സഹീർ: ന്റെ ചാക്കോച്ചാ... മ്മളൊക്കെ ജീവിതത്തില്, ദൈവം തമ്പുരാൻ മ്മളെ പലേവിധം പരീക്ഷിക്കും. ഈ കഷ്ടപ്പാടൊക്കെ അയിന്റെരു ഭാഗാണെന്നറിയാലോ. അല്ല, ങ്ങളൊന്നാലോയ്ച്ചോക്കീ... കടുത്ത ചൂടിൽ ഉരുക്കീട്ടല്ലേ സ്വര്ണ്ണം ശുദ്ധ്യാകുന്നത്. അതുപോലെത്തന്നെ. ചാക്കോച്ചാ.... ഗീതേം, ബൈബിളും ഖുറാനുമെക്കെ പറേന്നത് തന്ന്യാ, പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളൊക്കെ മ്മളെ കൂടുതൽ കരുത്തരാക്കാനാണ് എന്ന് . മ്മക്ക് തന്നെ മ്മള്ല് വിശ്വാസംല്ലെങ്കില് ഈ ലോകോം പരലോകോം സന്തോഷം നഷ്ടാവുംന്നാ ഭഗവത്ഗീത പറയുന്നത്. ല്ലേ?
ചാക്കോച്ചൻ: അല്ല സഹീറേ, ഇന്യെങ്ങോട്ടാ ?
സഹീർ: ങാ.....മ്മള്......മ്മള് പ്പോ ചുങ്കത്തറെത്താനായി. ആ....നമ്മക്കിവിടെ രണ്ടാളെ കാണാനുണ്ട്.
ചാക്കോച്ചൻ: ഓഹോ......
(കാറിന്റെ ശബ്ദം)
< Transmission Music>
Narration : 3
ചുങ്കത്തറയിലെ തലഞ്ഞിയിൽ ജോമി ജോൺ ജോസഫ് എന്ന ചെറുപ്പക്കാരന്റെ വീട്ടുമുറ്റത്താണ് പിന്നെ കാർ നിര്ത്തിയത്.
ജോമി ജോൺ ജോസഫ്, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്പൈനൽ കർവ് പരിഹരിക്കാനായി ഒരു സര്ജറിക്ക് വിധേയനായതാണ് ഈ മുപ്പത്തിരണ്ടുകാരൻ. സര്ജറി പരാജയപ്പെട്ട് ജീവിതം വീൽചെയറിലായിപ്പോയെങ്കിലും, തോറ്റു കൊടുക്കാതെ ജോമി മുന്നേറി. പ്രൈവറ്റ് ആയി പഠിച്ച്, ചാര്ട്ടേഡ് അക്കൌണ്ടന്റ് പരീക്ഷയും കമ്പനി സെക്രട്ടറിഷിപ്പ് പരീക്ഷയുമെല്ലാം ജോമി പാസ്സായി. ‘വീല് ചെയർ സ്പോര്ട്സ്’ഏറെ ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരൻ ഒരു Disability Rights Activist കൂടിയാണ്. അംഗപരിമിതരുടെ അവകാശങ്ങള്ക്കായി പ്രവര്ത്തിക്കുന്ന All Kerala Wheelchair Rights Federation ന്റെ സംസാഥാന സെക്രട്ടറിയും, നട്ടെല്ലിന് പരിക്കേറ്റ് കിടപ്പായവരുടെ പുനരധിവാസത്തിനും പരിശീലനത്തിനുമായി പ്രവര്ത്തിക്കുന്ന The Spinal Foundation ന്റെ കേരള ചാപ്റ്റർ കോര്ഡിനേറ്ററുമാണ് ജോമി ജോൺ ജോസഫ്.
<Voice byte>
< Transmission Music>
Narration : 4
ചുങ്കത്തറയിൽ തന്നെയുള്ള സി.എച്ച്.മാരിയത്തിനെ കാണാനാണ് ഇപ്പോൾ ചാക്കോച്ചന്റെയും, സഹീറിന്റെയും യാത്ര.
‘നിറമറ്റ സ്വപ്നങ്ങളിൽ
വര്ണ്ണ നൂലിഴകൾ തീര്ക്കാനാവാതെ,
മോഹങ്ങളുടെയും
മോഹഭംഗങ്ങളുടെയും
നിഴൽപ്പാടുകളിൽ
കാരണങ്ങളറിയാതെ
നിരാശയുടെ
നിശബ്ദ നിലവിളികൾ,
ഒന്നിനുമാവാതെ
അമര്ത്തിപ്പിടിച്ച തേങ്ങലുകളായി
എന്റെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.
നാളെയും നാളെകളുടെ നാളെയും
കാണാക്കാഴ്ചകളാൽ മറഞ്ഞിരിക്കുന്നു.
വീട്ടിത്തീര്ക്കാനാവാത്ത
തീരാക്കടമായി – ഞാൻ
അവശേഷിച്ചിരിക്കെ
ജീവിതം ഇനിയും
ഒരുപാട് ബാക്കിയാണ്.
ചുങ്കത്തറ സ്വദേശി സി.എച്ച്.മാരിയത്ത് ഒരിക്കൽ കുറിച്ചിട്ട വരികളാണിത്.
ആറാം വയസ്സിൽപെട്ടെന്ന് ഒരു പനി ബാധിച്ച് നെഞ്ചിന് താഴേക്ക് തളര്ന്നു പോയതാണ് മാരിയത്തിന്. രാവും പകലും മാറുന്നതറിയാതെ, മനം മടുപ്പിക്കുന്ന മരുസുഗന്ധവും ആശുപത്രി വാസവുമായി കാലം കഴിച്ച നാളുകളിലൊന്നിൽ, മനസ്സിൽരൂപമെടുത്ത കരിമേഘങ്ങൾ അക്ഷരങ്ങളായി പെയ്തിറങ്ങിയതാണ് ഈ വരികളിൽ.
എന്നാൽ, ഇന്ന് മാരിയത്ത് ഒരുപാട് മാറിയിരിക്കുന്നു. ജീവിതം ഉയര്ത്തിയ വെല്ലുവിളികളെ നേരിട്ട് പോരാടി വിജയിച്ച ഒരു ജേതാവിന്റെ പുഞ്ചിരിയാണ് ഇന്നവരുടെ മുഖത്തുള്ളത്. മോട്ടിവേഷണൽ ട്രെയിനർ ശിവ് ഖേര പറഞ്ഞതുപോലെ, വ്യത്യസ്ത കാര്യങ്ങൾ ചെയ്തല്ല, കാര്യങ്ങളെ വ്യത്യസ്തമായി ചെയ്തതാണ്, മാരിവില്ലഴകുള്ള ഒരു ജീവിതം ഇന്ന് സി.എച്ച്. മാരിയത്ത് കെട്ടിപ്പടുത്തത്. ഇപ്പോൾ Clerical Assistant ആയി സർവ്വകലാശാലയിൽ ജോലി ചെയ്യുന്ന മാരിയത്ത്, നല്ലൊരു എഴുത്തുകാരിയും, ചിത്രകാരിയും, അതിലെല്ലാമുപരി ഒരു സാമൂഹികപ്രവര്ത്തകയുമാണ്. കേട്ടോളൂ മാരിവില്ലഴകുള്ള ഈ വാക്കുകൾ.
<Voice byte>
< Transmission Music>
Scene-4
ചാക്കോച്ചൻ: സമയം 5 മണിയായി. രാത്രി 10 ന് എന്നെ തിരിച്ച് കുറ്റിപ്പുറത്തെത്തിക്കാന്ന് പറഞ്ഞതാ.
സഹീർ: ഇല്ല്യ ചാക്കോച്ചാ..... പത്ത്മണിക്ക് മുമ്പായിട്ടെന്നെ മ്മളാട്യെത്തും. മ്മള് താ പൊറപ്പെട്ട് കഴിഞ്ഞ്. ങാ..
(കാറിന്റെ ശബ്ദം)
ചാക്കോച്ചൻ: ഇനിയൊരു 3 മണിക്കൂറ് ഡ്രൈവ് ചെയ്യേണ്ടി വര്വല്ലോ..അവിടെ കുറ്റിപ്പുറത്തെത്താൻ
സഹീർ: ഉം...നമ്മക്ക് കാഴ്ചകളെക്കെ കണ്ട്, നാട്ടുവര്ത്താനൊക്കെ പറഞ്ഞ് അങ്ങനങ്ങ പോവാ......ഹ....ഹ...ഹ...
(നിശബ്ദത. കാറിന്റെ ശബ്ദം മാത്രം)
സഹീർ: എന്താ ചാക്കോച്ചാ ഒന്നും മിണ്ടാത്തത്, ങ്ങളെന്ത് ര് ത്താ ത്ര കാര്യായിട്ടാലോചിക്ക്ന്നത് ?
ചാക്കോച്ചൻ: ഒന്നുംല്ല്യാ, ഞാനിതുവരെ നമ്മൾ കണ്ടുമുട്ടിയവരെക്കുറിച്ചെക്കൊന്നാലോചിക്കേരുന്നു. ശരീരം 95% തളര്ന്നിട്ടും തളരാതെ സാമൂഹ്യ സേവനത്തിലേര്പ്പെട്ടിരിക്കുന്ന മുസ്തഫയും, ജോമിയും, വൃക്ക മാറ്റിവെച്ച് ചികിത്സക്കു സ്വന്തമായി പണം കണ്ടെത്തുന്ന റംഷീദ്...ജീവിതത്തിലെ കഷ്ടനഷ്ടങ്ങളെ അവർ അതിജീവിച്ചിരിക്കുന്നു. അതിന്റെ സന്തോഷം അവരുടെ മുഖത്തുണ്ട്.
സഹീർ: ങ്...ഹും.....അതാണ് ചാക്കോച്ചാ കാര്യം. ഇന്നൊരിത്തിരി ബുദ്ധിമുട്ടൊക്കെണ്ടെങ്കിലും നാളെ ഉഷാറാകും. അല്ല, ങ്ങള് ബീര്ബലിന്റെ കഥ കേട്ടില്ല്യേ ?
ചാക്കോച്ചൻ: അതേത് കഥ?
സഹീർ: ഒരിക്കല്.....രാജാവ് ബീര്ബലി തോട് ചോയ്ച്ചത്രേ, സന്തോഷം വര്മ്പോ സങ്കടോം, സങ്കടം വരുമ്പോ സന്തോഷോം തോന്നിക്കുന്ന ഒരു വാചകം കൊട്ടാരത്തിന്റെ ചുമരിലങ്ങെഴ്തി വെക്കാന്. അപ്പോ....ബീര്ബലെന്താ എഴുത്യേന്നറിയോ ?
ചാക്കോച്ചൻ: എന്താ?
സഹീർ: ഇങ്ങളെന്ന്യൊന്ന് പറഞ്ഞ്യോക്കീ....
ചാക്കോച്ചൻ: എല്ലാം വിധിപോലെ വരുംന്നാണോ ?
സഹീർ: ഹ.....ഹ......ഹ....... വിധി പോലെ വരൂംന്ന് പറേന്നത് ശര്യന്ന്യാ. പക്ഷേ, പ്രശ്നങ്ങള്ണ്ടാവുമ്പോ വിധ്യാന്നും പറഞ്ഞ് വെറുതെയിരിക്കാൻ പാടുണ്ടോ? ഇല്ല്യ...മ്മളെക്കൊണ്ടാവ്ന്നത്ര മ്മള് ചെയ്യണം. താൻപാതി ദൈവം പാതീന്ന് കേട്ട്ട്ടില്ല്യേ. പിന്നെ....ബീര്ബല് എഴുത്യേത് ന്താന്നറിയ്വോ? ‘ഈ സമയവും കടന്നു പോകും’ന്ന്
ചാക്കോച്ചൻ: ഈ സമയവും കടന്നു പോകും.....
സഹീർ: ഉം...അ...ചാക്കോച്ചാ, കുറ്റിപ്പുറത്തിനടുത്ത് തവനൂരില്....ഒര്...ഗവണ്മെന്റിന്റെ ചില്ഡ്രന്സ് ഹോമുണ്ട്. കുട്ട്യേളെ പാര്പ്പിക്കണത്. ങ്ങള് അവ്ടെന്നെങ്കിലും പോയിട്ട്ണ്ടോ ?
ചാക്കോച്ചൻ: ഇല്ല. ഞാനാ ബോര്ഡ് കണ്ടിട്ടുണ്ട്. പക്ഷേ ഇതേവരെ പോയ്ട്ടില്ല്യ
സഹീർ: ന്നാല് ഇന്ന് നമ്മക്കാട്യൊന്ന് പോണം. ന്തേ..... 10 മണ്യാവാൻ ഇനീഷ്ടം പോലെ സമയം ബാക്കില്ല്യേ....
ചാക്കോച്ചൻ: ഉം...
< Transmission Music>
Narration : 5
അമ്മയും നന്മയും പാട്ട് പാശ്ചാത്തലത്തിൽ.
ലോകത്തിലെ ഏറ്റവും മനോഹരമായ പദം ഏതായിരിക്കുമെന്ന് നിങ്ങൾ ഒരിക്കലെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. ഇതേ ചോദ്യവുമായി, ഒരിക്കൽ അന്താരാഷ്ട്ര ഏജന്സിയായ “British Council” നടത്തിയ അഭിപ്രായ സർവ്വേയിൽ “Love” അഥവാ സ്നേഹം എന്ന വാക്കാണ് നാലാമതെത്തിയത്. ‘Smile’ അഥവാ പുഞ്ചിരി എന്നവാക്ക് മൂന്നാമതും, “Passion” അഥവാ അഭിനിവേശം എന്ന വാക്ക് രണ്ടാമതുമെത്തി. എന്നാൽ ഒന്നാമതെത്തിയ വാക്ക് “Mother” അഥവാ അമ്മ എന്നായിരുന്നു.
എന്നാൽ, ബാലമന്ദിരങ്ങളിൽ താമസിക്കുന്ന കുട്ടികളിൽ പലര്ക്കും ഒരു സ്വപ്നം മാത്രമാണ് ഈ വാക്ക്. തവനൂർ ചില്ഡ്രന്സ് ഹോമിൽ കഴിയുന്ന ഫവാസിനെയും കൂട്ടുകാരെയും കാണാനാണ് ചാക്കോച്ചനെയും കൂട്ടി സഹീർ അവിടെ എത്തിയത്. ഫവാസിന്റെ വാക്കുകൾ കേള്ക്കൂ...
<Voice byte>
< Transmission Music>
Scene-5
(ട്രെയിനിന്റെ ശബ്ദം ദൂരെനിന്ന് കേള്ക്കുന്നു)
സഹീർ: ചാക്കോച്ചാ....സമയം ദാ 9 മണിയായ്ട്ടേ ള്ളൂ. പറഞ്ഞേലും ഒര് മണിക്കൂറ് മുമ്പെന്നെ ങ്ങളെ ഞാ ബ്ടെത്തിച്ചിക്ക്ന്ന്. എനി പറയ് ങ്ങക്ക്പ്പൊ ന്താ തോന്ന്ന്നേ, മരിക്കണോ അതോ ജീവിക്കണോ ?
ചാക്കോച്ചൻ: ജീവിക്കണം......എനിയ്ക്ക് ജീവിക്കണം.
സഹീർ: ങാ....
ചാക്കോച്ചൻ: ഞാൻ നിങ്ങളെ കണ്ടില്ലായിരുന്നെങ്കിൽ........ഇന്ന് പുലര്ച്ചെ തീവണ്ടിയുടെ ഇരുമ്പു ചക്രങ്ങൾ എന്റെ തല തകര്ത്തേനെ. മറ്റുള്ളവരുടെ പ്രശ്നങ്ങൾ വെച്ചു നോക്കുമ്പോ, എന്റെ പ്രശ്നം എത്രയോ നിസ്സാരം.
സഹീർ: ശര്യാ ചാക്കോച്ചാ, ദുഖങ്ങള് മ്മക്കെല്ലാര്ക്കുംണ്ടാകും. പക്ഷേ, പ്രശ്നങ്ങളെ മുമ്പില് മ്മള് തോറ്റ് കൊടുത്താ പിന്നെന്താണ്ടാവ്വാന്നറിയ്വോ, മ്മക്കൊരിക്കലും വിജയിക്കാൻ കയ്യൂല. ഉള്ള സാഹചര്യത്തില് മ്മളങ്ങനെ സുഖായിട്ടിരിക്കണം.
(ചാക്കോച്ചൻ സഹീറിനെ ആലിംഗനം ചെയ്യുന്നു.)
ചാക്കോച്ചൻ: നിങ്ങളാണെന്നെ രക്ഷിച്ചത്. സഹീറേ ഞാൻ വീട്ടിലേക്കു പോവുന്നു. പറയാതെറങ്ങീതാ..അവരന്വേഷിക്കുന്നുണ്ടാവും. ഹലോ.....ആ....മോളേ...ഞാനിതാ അങ്ങോട്ടു വരുന്നു. ഒരു മണിക്കൂറിനുള്ളിൽ വരും. എന്താ കൊണ്ടുവരേണ്ടേ ? സഹീറേ.., നിങ്ങൾ സമയം കിട്ടുമ്പോ എന്റെ വീട്ടിലേക്കൊക്കെ ഒന്നിറങ്ങണം
സഹീർ: ഉം.....
ചാക്കോച്ചൻ: പത്തമ്പത് സെന്റ് സ്ഥലണ്ട്. എന്റപ്പനേപ്പോലെ കൃഷി ചെയ്യാൻ പോവ്വാ
സഹീർ: ഉം.
ചാക്കോച്ചൻ: ഒന്നാന്തരം മണ്ണാ.. വയലിന്റെ നടുവിലാ വീട്
സഹീർ: ഉം.
ചാക്കോച്ചൻ: തൊട്ടടുത്ത് ചെറിയൊരു പുഴ. നല്ല കാറ്റ്. ശുദ്ധ വായു. തെളിനീര്. അന്തസ്സായി ജീവിക്കാനിത് ധാരാളം മതി.
സഹീർ: ഉം.
ചാക്കോച്ചൻ: രാവിലെണീറ്റ് കെളച്ചാ, ഈ കൊളസ്ട്രോളും, ബി.പീം, പൊണ്ണത്തടീം ഒക്കെ പോവുംന്ന്.
സഹീർ: ഹ.ഹ.ഹ.
ചാക്കോച്ചൻ: ഉഷാറാവുംന്ന്. മനസ്സിനും, ശരീരത്തിനും സന്തോഷംണ്ടെങ്കില് പിന്നെന്താ നേടാൻ കഴിയാത്തത്.
സഹീർ: അതെന്ന്യാ പറേന്നത്.
ചാക്കോച്ചൻ: എന്നാ പിന്നെ കാണാം
സഹീർ: ശരി. അങ്ങനായ്ക്കോട്ടെ.
Conclusion
സന്തോഷത്തിന്റെ അര്ത്ഥ തലങ്ങൾ പലതാണ്. പണവും പ്രശസ്തിയും അധികാരവുമൊന്നും തന്നെ സന്തോഷത്തിന് വഴിയൊരുക്കണമെന്ന് നിര്ബന്ധമില്ല. സംതൃപ്തിയാണ് സന്തോഷത്തിന്റെ രഹസ്യം.
“ഇത്തിരി കണ്ണീരുപ്പു
പുരട്ടാതെന്തിന് ജീവിത പലഹാരം”
എന്ന് ഇടശ്ശേരി പാടിയിട്ടുണ്ട്. സന്തോഷം മാത്രമല്ല, സങ്കടവും പ്രശ്നങ്ങളുമൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. വിധിയൊരുക്കിയ പരീക്ഷണങ്ങളെ മനോധൈര്യം കൊണ്ട് നേരിട്ട് അതിജീവനത്തിന്റെ പുതു ചരിത്രമെഴുതിയ 5 വ്യക്തികളെയാണ് നിങ്ങള്ക്ക് ഇന്നിവിടെ പരിചയപ്പെടുത്തിയത്. തോരപ്പ മുസ്തഫയും, റംഷീദും, ജോമിയും, മാരിയത്തും, ഫവാസുമെക്കെ നിങ്ങളുടെ മനോമുകുരങ്ങളിൽ പരിവര്ത്തനത്തിന്റെ വിത്തു പാകിയിട്ടുണ്ടാകുമെന്ന് തീര്ച്ചയാണ്. ജീവിതത്തിന്റെ ഈണവും താളവും നമുക്കിനി ഒന്നായി ആസ്വദിക്കാം. സന്തോഷവും.